

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'ഒറ്റത്തന്ത' പ്രയോഗത്തെ വിമർശിച്ച് കേരളം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. രണ്ടു ദിവസം മുൻപ് തൃശൂരിൽ എസ്.ജി കോഫി ടൈംസ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പരാമർശം. എയിംസ് തൃശൂരിൽ വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂർക്കാർ പ്രാർത്ഥിക്കണമെന്നും സുരേഷ് പറഞ്ഞിരുന്നു. ഇതിനിടെയാണ് താൻ ഒറ്റത്തന്തയ്ക്ക് പിറന്നവനാണെന്നും ഒരിക്കലും വാക്കുമാറില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞത്.
തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ മുമ്പ് സുരേഷ് ഗോപി ‘ഒറ്റത്തന്ത’ പരാമർശം നടത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയെ അപമാനിച്ചതിന് കേസെടുക്കണമെന്ന് പോലീസിൽ പരാതി ലഭിച്ചെങ്കിലും, ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. ഇതിനെ തുടർന്ന്, കഴിഞ്ഞ വർഷത്തെ സംസാഥാന കായികമേളയിലേക്ക് സുരേഷ് ഗോപിയെ സർക്കാർ ക്ഷണിച്ചിരുന്നില്ല.
എന്നാലിപ്പോൾ, കേന്ദ്രമന്ത്രിയുടെ ഒറ്റത്തന്ത പരാമർശത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ശിവൻകുട്ടി പ്രതികരിച്ചത്. "നമ്മുടെ പൊതുമണ്ഡലത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലും വ്യക്തിപരമായ തർക്കങ്ങളിലും, 'ഒറ്റ തന്തയ്ക്ക് പിറന്നവൻ' എന്ന പ്രയോഗം ഒരു വെല്ലുവിളിയായോ അധിക്ഷേപമായോ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. ഈ പ്രയോഗം പേറുന്ന അർത്ഥതലം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണ്." - എന്നാണ് മന്ത്രി പറഞ്ഞത്.
"ഒറ്റത്തന്ത പ്രയോഗം സ്ത്രീവിരുദ്ധമാണ്: 'ഒറ്റ തന്ത' എന്ന പ്രയോഗം ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത് പിതൃത്വത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇത് അങ്ങേയറ്റം പുരുഷാധിപത്യപരമായ ഒരു കാഴ്ചപ്പാടാണ്. ഇതിലൂടെ, ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിനൊപ്പം, ആ വ്യക്തിയുടെ അമ്മയെയും സ്ത്രീത്വത്തെയാകെയും അപമാനിക്കുകയാണ് ചെയ്യുന്നത്. ഒരു കുഞ്ഞിന്റെ ജനനത്തിൽ അച്ഛനോടൊപ്പം തുല്യ പങ്കുവഹിക്കുന്ന അമ്മയെ പൂർണ്ണമായും അദൃശ്യമാക്കുന്ന ഒരു ഫ്യൂഡൽ പ്രയോഗമാണിത്. അത് അബദ്ധജടിലവും അശാസ്ത്രീയവുമാണ്. മനുഷ്യർക്ക് ഒന്നിലധികം ബയോളജിക്കൽ പിതാക്കൾ ഉണ്ടാവുക എന്നത് ശാസ്ത്രീയമായി അസാധ്യമായ കാര്യമാണ്. എന്നിട്ടും, "ഒറ്റ തന്തയ്ക്ക്" എന്ന പ്രയോഗം ഒരു അസാധാരണമായ യോഗ്യതയായി അവതരിപ്പിക്കുന്നത് തികഞ്ഞ അസംബന്ധമാണ്." - ശിവൻ കുട്ടി പറഞ്ഞു.
"ഇത് കേവലം അധിക്ഷേപം മാത്രമല്ല, അടിസ്ഥാനപരമായ ജീവശാസ്ത്രപരമായ അറിവില്ലായ്മയെ കൂടിയാണ് തുറന്നുകാട്ടുന്നത്. അത് മനുഷ്യവിരുദ്ധമാണ്. ഒരു വ്യക്തിയുടെ നിലപാടുകളെയോ ആശയങ്ങളെയോ വിമർശിക്കുന്നതിന് പകരം, അയാളുടെ ജനനത്തെയും മാതാപിതാക്കളെയും സംബന്ധിച്ച അധിക്ഷേപങ്ങൾ ഉന്നയിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഒരാളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ ജനനത്തെ ഉപയോഗിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്. അത് കാലഹരണപ്പെട്ടതാണ്. 'പാരമ്പര്യവും കുലമഹിമയും' നോക്കി മനുഷ്യരെ വിലയിരുത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രമാണ് ഇത്തരം പ്രയോഗങ്ങൾ.
നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് പരസ്പര ബഹുമാനത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും ലിംഗസമത്വത്തിന്റെയും പാഠങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടുവെക്കുന്ന മൂല്യങ്ങൾക്ക് കടകവിരുദ്ധമാണ് ഇത്തരം അധിക്ഷേപ വാക്കുകൾ. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ, കുടുംബത്തെയും ജനനത്തെയും അധിക്ഷേപിച്ചുകൊണ്ടല്ല. വാക്കുകൾ ആയുധങ്ങളാണ്, അത് മുറിവേൽപ്പിക്കാനല്ല, മറിച്ച് മെച്ചപ്പെട്ട ഒരു സമൂഹത്തെ രൂപപ്പെടുത്താനാകണം ഉപയോഗിക്കേണ്ടത്. നമ്മുടെ പൊതുമണ്ഡലം കൂടുതൽ സംസ്കാര സമ്പന്നമാകാൻ ഇത്തരം പിന്തിരിപ്പൻ പ്രയോഗങ്ങളെ ബോധപൂർവ്വം ഒഴിവാക്കാൻ നമുക്കോരോരുത്തർക്കും, പ്രത്യേകിച്ച് പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ട്." - മന്ത്രി വിശദീകരിച്ചു.