തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ നിവേദനം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. "അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു," അദ്ദേഹം പറഞ്ഞു.(Suresh Gopi on rejecting man's petition)
ഒരു പൊതുപ്രവർത്തകനായി, തനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട് എന്നും, പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ താൻ നൽകാറില്ല എന്നും പറഞ്ഞ അദ്ദേഹം, ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തൻ്റെ ശൈലി അല്ല എന്നും കൂട്ടിച്ചേർത്തു.
ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ് എന്നും, അതിനാൽ അത്തരം അഭ്യർത്ഥനകൾ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല എന്നും, അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം എന്നും സുരസ്ഷ് ഗോപി പറഞ്ഞു.
അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് തനിക്ക് സന്തോഷമാണ് എന്നും, രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും താന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർത്ഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് തൻ്റെ വിശ്വാസം എന്നും അദ്ദേഹം വ്യക്തമാക്കി.