കോട്ടയം: എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിലേക്ക് സുരേഷ് ഗോപി നടത്തിയ സന്ദർശനം തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്ന് ജി. സുകുമാരൻ നായർ. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻ.എസ്.എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കൽ വന്നത് വെറും രാഷ്ട്രീയ അജണ്ടയുമായാണെന്നും അദ്ദേഹം പറഞ്ഞു.(Suresh Gopi hasn't set foot in NSS headquarters since he was born, says G Sukumaran Nair)
ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവ്. എൻ.എസ്.എസിന്റെ പരമാധികാര സഭയിൽ സുരേഷ് ഗോപി കയറിവന്നത് ആരോടും അനുവാദം ചോദിക്കാതെയാണ്. അത് വലിയ അച്ചടക്കലംഘനമാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെയായിരുന്നു സുരേഷ് ഗോപിയുടെ പെരുന്ന സന്ദർശനമെന്ന് അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയമായ നേട്ടങ്ങൾ മാത്രമായിരുന്നു ആ വരവിന് പിന്നിൽ. "അയാൾ തൃശ്ശൂർ പിടിച്ചതുപോലെ എൻ.എസ്.എസ് പിടിക്കാൻ വരണ്ട" എന്ന കടുത്ത താക്കീതും ജി. സുകുമാരൻ നായർ നൽകി. സമുദായ സംഘടനയ്ക്കുള്ളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.