തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സിനിമാ നടനിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകനിലേക്ക് സുരേഷ് ഗോപി ഇതുവരെ എത്തിയിട്ടില്ലെന്നും മന്ത്രി വിമർശിച്ചു. "രാഷ്ട്രീയ എതിരാളികളെ ഊളകൾ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. സുരേഷ് ഗോപിക്ക് മാന്യതയുണ്ടെങ്കിൽ ആ പ്രസ്താവന പിൻവലിക്കണം," വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.(Suresh Gopi has no political knowledge, he only looks at everyone with contempt, says V Sivankutty)
ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ സുരേഷ് ഗോപി സ്വയം നാണം കെടുകയാണ് ചെയ്യുന്നത്. മറുപടികൾ പറയുമ്പോൾ കുറച്ചുകൂടി മാന്യത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയപരമായ അടിസ്ഥാന വിവരങ്ങൾ പോലും സുരേഷ് ഗോപിക്ക് അറിയില്ലെന്ന് വി. ശിവൻകുട്ടി ആരോപിച്ചു.
"ആരെയും പുച്ഛത്തോട് കൂടി മാത്രമേ അദ്ദേഹം കാണുകയുള്ളൂ," ജില്ലയിലെ വാർഡുകളുടെ എണ്ണം പോലും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, നേമം മണ്ഡലത്തെക്കുറിച്ച് സുരേഷ് ഗോപിയും ബി.ജെ.പിയും മനപ്പായസം ഉണ്ണുകയാണെന്നും മന്ത്രി പരിഹസിച്ചു. കേന്ദ്രമന്ത്രി എന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സ്ഥാനം രാജിവെച്ച് മറ്റാർക്കെങ്കിലും കൊടുക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.