

തൃശൂർ: സുരേഷ് ഗോപിക്കെതിരായ വ്യാജ വോട്ട് പരാതിയിൽ നടപടികൾ ആരംഭിച്ച് കോടതി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂർ മുക്കാട്ടുകര ബൂത്തിൽ നിയമവിരുദ്ധമായി വോട്ട് ചേർത്തു എന്നതാണ് പരാതിയുടെ കേസിന് അടിസ്ഥാനം. സുരേഷ് ഗോപി, സഹോദരൻ സുഭാഷ് ഗോപി എന്നിവർ അന്നത്തെ ബൂത്ത് ലെവൽ ഓഫീസറുമായി (BLO) ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വ്യാജരേഖകൾ ചമച്ച് വോട്ട് പട്ടികയിൽ പേര് ചേർത്തുവെന്നും ടി.എൻ. പ്രതാപൻ ആരോപിക്കുന്നു.
മുക്കാട്ടുകര ബൂത്തിൽ വോട്ട് ചേർത്ത നടപടി നിയമവിരുദ്ധമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നുമാണ് ഹർജിയിലെ വാദം. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ സുരേഷ് ഗോപി കേന്ദ്രമന്ത്രിയോ മറ്റ് ഔദ്യോഗിക പദവികളോ വഹിക്കുന്ന 'പൊതുസേവകൻ' (Public Servant) ആയിരുന്നില്ല. അതിനാൽ ഇത്തരമൊരു കേസിൽ ജനപ്രതിനിധികൾക്ക് ലഭിക്കുന്ന പ്രത്യേക നിയമ പരിരക്ഷയോ നോട്ടീസോ അദ്ദേഹത്തിന് ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
സുരേഷ് ഗോപിക്ക് നേരിട്ട് നോട്ടീസ് അയക്കുന്നതിന് മുൻപായി, വോട്ട് ചേർക്കാൻ അനുമതി നൽകിയ അന്നത്തെ ബിഎൽഒയ്ക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദമായ ഈ വിഷയം കോടതി നടപടികളിലേക്ക് നീങ്ങുന്നത് ബിജെപിക്കും സുരേഷ് ഗോപിക്കും നിയമപരമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.