തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പലതും ചട്ടവിരുദ്ധമാണെന്ന് കാട്ടി തദ്ദേശവകുപ്പ് സെക്രട്ടറിക്ക് പരാതി. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ എന്നതിന് പകരം പ്രത്യേക ദൈവങ്ങളുടെയും വ്യക്തികളുടെയും നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കണമെന്നാണ് സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.(Supreme Court lawyer files complaint alleging that oath-taking in local bodies were illegal)
നിയമപ്രകാരം 'ദൈവനാമത്തിൽ' അല്ലെങ്കിൽ 'ദൃഢപ്രതിജ്ഞ' എന്നീ രണ്ട് രീതികളിലൊന്നാണ് സത്യപ്രതിജ്ഞയ്ക്കായി സ്വീകരിക്കേണ്ടത്. എന്നാൽ അയ്യപ്പൻ, ശാസ്താവ്, ശ്രീരാമൻ, അല്ലാഹു തുടങ്ങിയ ദൈവങ്ങളുടെ പേരും ഭാരതാംബ, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെയും നാമങ്ങൾ ഉപയോഗിച്ചത് നിയമപരമല്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വി.എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കളുടെയും രക്തസാക്ഷികളുടെയും പേരിലും അംഗങ്ങൾ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇതും ചട്ടവിരുദ്ധമാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.ചട്ടങ്ങൾ പാലിക്കാതെ നടത്തിയ സത്യപ്രതിജ്ഞകൾ നിയമപരമായി നിലനിൽക്കില്ല. അതിനാൽ ഇവർ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച വാചകങ്ങൾ ഉപയോഗിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുമെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്.
സത്യപ്രതിജ്ഞാ വേളയിൽ തന്നെ ചിലയിടങ്ങളിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്ന് വരണാധികാരികൾ ഇടപെട്ട് ചില അംഗങ്ങളെക്കൊണ്ട് വീണ്ടും കൃത്യമായ രീതിയിൽ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു.