തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ കാവിവത്കരണം നടപ്പാക്കാൻ കേരളത്തിലെ സ്‌കൂളുകളെ പിണറായി സര്‍ക്കാര്‍ മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സിപിഐഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീപദ്ധതിയുടെ ഭാഗമായ സ്‌കൂളുകള്‍.
ഘടകകക്ഷി മന്ത്രിമാരും സിപിഐഎം മന്ത്രിമാരും ഈ ധാരണപത്രത്തെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നത് വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്.മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് സംസ്ഥാന താല്‍പ്പര്യത്തേക്കാള്‍ മുന്‍ഗണന നല്‍കിയത്.
പിഎം ശ്രീ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ നിയമപോരാട്ടം നടത്താമെന്ന മന്ത്രിസഭാ തീരുമാനം പോലും അട്ടിമറിക്കാന്‍ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രധാനമന്ത്രിയുമായി എന്ത് ഡീലാണ് മുഖ്യമന്ത്രി ഉണ്ടാക്കിയതെന്ന് അറിയാന്‍ കേരളത്തിന് അവകാശമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഏകപക്ഷീയമായി മോദി സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തെ പൂര്‍ണ്ണമായും അംഗീകരിക്കുക കൂടിയാണ് പിണറായി ഭരണകൂടം.ഇതിലൂടെ കേരളം നേടിയ ജനാധിപത്യ മതേതര ബഹുസ്വരത വിദ്യാഭ്യാസ നയത്തെ മതാധിഷ്ഠിത കേന്ദ്രീകൃത കാവിവത്കരണത്തിന് വിട്ടുകൊടുക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
പിഎം ശ്രീ പദ്ധതി ഒപ്പുവയ്ക്കുന്നതോടെ ധാരണപത്രം അനുസരിച്ച് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഴുവന്‍ നിബന്ധനങ്ങളും പൂര്‍ണ്ണമായും സംസ്ഥാനം നടപ്പാക്കേണ്ടി വരും. കരാര്‍ ഒപ്പിട്ടാല്‍ അതില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ സാധിക്കു.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള എല്ലാ കാവിവത്കരണ നയങ്ങളും നടപ്പാക്കുന്നതിലൂടെ നാല് വെള്ളിക്കാശിന് പിണറായി സര്‍ക്കാര്‍ ഭാവി തലമുറയെ ആണ് ഒറ്റുകൊടുത്തതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.