കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ് ആസൂത്രിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും വിലയിരുത്തേണ്ടിവരുമെന്ന നിലപാട് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് ആവർത്തിച്ചു. നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ ഇരിട്ടിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Sunny Joseph reiterates his stance on the issue at Rahul Mamkootathil)
"പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയിൻ ഉണ്ടെന്നാണ് താൻ നേരത്തെ പറഞ്ഞത്." പരാതി തനിക്ക് കിട്ടിയപ്പോൾ മാധ്യമങ്ങൾക്കും ലഭിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു. പരാതി ആസൂത്രിതമായിട്ടുള്ള വെൽ ഡ്രാഫ്റ്റഡ് പെറ്റീഷൻ എന്നാണ് താൻ പറഞ്ഞത്. അത് രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിൽ വിലയിരുത്തേണ്ടിവരും, അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നും ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ സണ്ണി ജോസഫ് സംശയം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ അത് പൊതുജനം തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
പരാതികളിൽ ഇരയായവർ പങ്കുവെച്ച ആശങ്കകൾ പരിശോധിച്ചാൽ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയർത്തിയിട്ടുള്ളതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവിൻ്റെ പരാതിയുടെ പേരിൽ മുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനും തമ്മിലുള്ള വാക്‌പോര് തിരഞ്ഞെടുപ്പ് ദിനത്തിലും വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.