

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് രൂക്ഷമായി വിമർശിച്ചു. സി.പി.ഐയെ അനുനയിപ്പിക്കാനുള്ള 'മയക്കുവെടി' മാത്രമാണിതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.(Sunny Joseph on PM SHRI controversy and actions of Govt )
ഇത് രാഷ്ട്രീയ ഒത്തുതീർപ്പിന് വേണ്ടിയുള്ള അടവുനയം മാത്രമാണെന്ന് സണ്ണി ജോസഫ് വിമർശിച്ചു. 'മയക്കുവെടിയേറ്റോ' എന്ന് പറയേണ്ടത് സി.പി.ഐ. ആണെന്നും അദ്ദേഹം പരിഹസിച്ചു. ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂ. അതിനാൽ, 'മരവിപ്പിക്കാം' എന്ന സർക്കാരിന്റെ നിർദ്ദേശം പ്രായോഗികമല്ല.
ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. ബി.ജെ.പി.-സി.പി.എം. ഒത്തുകളി പകൽ പോലെ വ്യക്തമാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ ചർച്ചയെക്കുറിച്ച് പ്രതികരിച്ച സണ്ണി ജോസഫ്, ഇത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു എന്ന് വ്യക്തമാക്കി.
ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും, ചർച്ചകൾ ശുഭകരമാണ് എന്നും, സംഘടനാ ശാക്തീകരണത്തിനായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ കിട്ടിയിട്ടുണ്ട് എന്നും, കെ.പി.സി.സി. യോഗം ചേരാൻ സമയം നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.