
റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016 പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിന് മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പ്രാമുഖ്യം നൽകി വരികയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ശ്രവണ വൈകല്യം, കാഴ്ചവൈകല്യം, അസ്ഥിസംബന്ധമായ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി ചില വിഭാഗം കുട്ടികൾക്കു മാത്രമാണ് പരീക്ഷാനുകൂല്യങ്ങൾ അനുവദിച്ചു വന്നിരുന്നത്. പിന്നീട് പഠന വൈകല്യമുള്ള കുട്ടികളേയും, ഹീമോഫീലിയയുള്ള കുട്ടികളേയും പരീക്ഷാനുകൂല്യത്തിനായി പരിഗണിക്കാൻ തുടങ്ങി.
ആക്ട് പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോട് വിവേചനം പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുള്ളതിനാൽ ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള 21 തരം വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും പരീക്ഷാനുകൂല്യം നൽകുന്നു. കാഴ്ചവൈകല്യം, ലോ വിഷൻ, ലെപ്രസി ക്യൂവേർഡ്, ശ്രവണ വൈകല്യം, ലോകോ-മോട്ടോർ ഡിസബിലിറ്റി, ഡ്വാർഫിസം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, മെന്റൽ ഇൽനസ്സ്, ഓട്ടിസം, മസ്തിഷ്‌ക സംബന്ധമായ വൈകല്യം, മസ്‌കുലർ ഡിസ്ട്രോഫി, ക്രോണിക് ന്യൂറോളജിക്കൽ കണ്ടീഷൻസ്, പഠനവൈകല്യം, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് ഡിസബിലിറ്റി, തലാസ്സീമിയ, ഹീമോഫീലിയ, സിക്കിൾസെൽ ഡിസീസ്, മൾട്ടിപ്പിൾ ഡിസബിലിറ്റീസ് ഇൻക്ലൂഡിംഗ് ഡെഫ് ബ്ലൈൻഡ്‌നെസ്സ്, ആസിഡ് അറ്റാക്ക് വിക്ടിം, പാർക്കിൻസൺസ് ഡിസീസ് എന്നീ രോഗാവസ്ഥകളിൽ ഉള്ളവർക്കാണ് പരിഗണന.