കാസർകോട്: പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചുപൊട്ടിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയുടെയും,ഹെഡ്മാസ്റ്റർ എം അശോകന്റെയും മൊഴി ഡിഡിഇ ടി വി മധുസൂദനൻ ഇന്ന് രേഖപ്പെടുത്തിയിരുന്നു.സംഭവത്തിൽ കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായ എം. അശോകനെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന.
അതേ സമയം, സംഭവം പുറത്തുവന്നതോടെ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇന്നലെയാണ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകൻ എം അശോകൻ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണ്ണപുടം തകർന്നത്. അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.