വയനാട്: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവത്തിൽ, വാഹനം ഓടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് പോലീസ് കണ്ടെത്തി. യഥാർഥത്തിൽ വാഹനമോടിച്ചയാളെ മാറ്റി, ലൈസൻസുള്ള മറ്റൊരാളെ ഹാജരാക്കി പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമം പ്രതിസ്ഥാനത്തുള്ളവർ നടത്തിയിരുന്നതായും വിശദമായ അന്വേഷണത്തിൽ വ്യക്തമായി. വാഹനം ഓടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ, പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിൽ റിപ്പോർട്ട് നൽകി.(Student was hit by a car while crossing the road at a zebra crossing)
കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമസ്ഥനെതിരെ കേസെടുത്ത് കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കൽ, ഉടമയ്‌ക്കെതിരെ നടപടി, വാഹനമോടിച്ചയാൾക്ക് 25 വയസ് വരെ ലൈസൻസ് ലഭ്യമാകാതെയിരിക്കുന്നതിനുള്ള നടപടികൾ എന്നിവ സ്വീകരിക്കുമെന്ന് കൽപ്പറ്റ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജയപ്രകാശ് അറിയിച്ചു.
നവംബർ നാലിന് ഉച്ചയോടെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് മുൻവശത്തുള്ള സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് വിദ്യാർത്ഥിനിക്ക് അപകടം സംഭവിച്ചത്. ജനമൈത്രി ജംഗ്ഷൻ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന കാറാണ് വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനിയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.