കോഴിക്കോട്: കൊടിയത്തൂരിലെ ഓഡിറ്റോറിയത്തിന്റെ നിർമാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിന്റെ കുഴിയിൽ വീണ വിദ്യാർത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മലിനജല സംസ്കരണത്തിനായി കുഴിച്ച കുഴിയിലാണ് 15 വയസ്സുകാരൻ വീണത്.(Student in critical condition after falling into waste tank at Kozhikode auditorium)
കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടിക്ക് സമീപം ആലിങ്കലിൽ പ്രവർത്തിക്കുന്ന പാരമൗണ്ട് ഓഡിറ്റോറിയത്തിൽ മാലിന്യ സംസ്കരണത്തിനായി നിർമാണം നടക്കുന്ന ടാങ്കിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
ടാങ്കിന്റെ ഒരു ഭാഗം കോൺക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയിരുന്നില്ല. ശക്തമായ മഴയിൽ ടാങ്കിന്റെ മുകൾ ഭാഗം മുഴുവൻ വെള്ളത്താൽ നിറഞ്ഞിരുന്നു. കളിക്കുന്നതിനിടെ പന്തെടുക്കാൻ വന്ന വിദ്യാർത്ഥി, കുഴിയുള്ളത് അറിയാതെ ഇതിലേക്ക് വീഴുകയായിരുന്നു.
കൊടിയത്തൂർ ബുഹാരി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയും ആലുവ സ്വദേശിയുമായ മുഹമ്മദ് സിനാൻ ആണ് അപകടത്തിൽപ്പെട്ടത്. സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാസേനാംഗങ്ങൾ വിദ്യാർത്ഥിയെ ഉടൻ തന്നെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സിനാനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.