കൊല്ലം : മിഥുൻ തേവലക്കര ബോയ്സ് സ്‌കൂളിലേക്ക് എത്തിയിട്ട് ഒരു മാസം മാത്രമാണ് ആകുന്നത്. എന്നാൽ, വിദ്യയുടെ ലോകത്ത് നിന്നും അവനെ മരണം കവർന്നെടുക്കുകയായിരുന്നു. സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. (Student electrocuted to death in Kollam)
കെട്ടിടത്തിന് മുകളിലേക്ക് കയറുന്ന കുട്ടി തെന്നിവീഴാൻ പോകുന്ന സമയത്ത് വൈദ്യുത കമ്പിയിൽ പിടിക്കുന്നു. അപ്പോഴാണ് ഷോക്കേൽക്കുന്നത്.കുട്ടിയുടെ അമ്മ മരണവാർത്ത അറിഞ്ഞിട്ടില്ലെന്നാണ് സൂചന. ഇവർ കുവൈറ്റിലാണ്. രാവിലെ ഫോണിൽ വിളിച്ച് സുജ മകനോട് സംസാരിച്ചിരുന്നു.
പിതാവ് മനുവിന് കൂലിപ്പണിയാണ്. മകനെ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരയുകയാണ് ആ പിതാവ്. സംഭവത്തിലെ അനാസ്ഥയെക്കുറിച്ച് പരിശോധിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ചെരുപ്പെടുക്കാനാണ് കുട്ടി ഇവിടേക്ക് കയറിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് ചെരിപ്പ് വീണതെന്നാണ് വിവരം. ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി വൈദ്യുത കമ്പിയിൽ സ്പർശിക്കുകയും വൈദ്യുതാഘാതം ഏൽക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്‌കൂളിന് മുന്നിൽ നിരവധി സംഘടനകൾ പ്രതിഷേധിക്കുന്നുണ്ട്. പ്രധാന അധ്യാപികയുടെ ഓഫീസിന് മുന്നിൽ ബി ജെ പിയുടെ പ്രതിഷേധം നടക്കുകയാണ്.