തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ആനന്ദ് കെ. തമ്പിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലം കമ്മിറ്റി നിർണയിച്ച സ്ഥാനാർഥി ലിസ്റ്റിൽ ആനന്ദിൻ്റെ പേര് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.(Strong action will be taken if the party has made mistakes, Rajeev Chandrasekhar on Anand's suicide)
ആനന്ദിൻ്റെ വിഷയത്തിൽ പ്രതികരിച്ച മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ രൂക്ഷ വിമർശനം ഉന്നയിച്ചു. "ഈ വിഷയത്തിൽ ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുകയാണ്. വിഷമമുണ്ട്, ഇതിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഇതുകൊണ്ടൊന്നും യഥാർത്ഥ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ല," അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷും സ്ഥാനാർഥി ആർ. ശ്രീലേഖയും വാർത്താസമ്മേളനത്തിൽ ആനന്ദിൻ്റെ ബിജെപി ബന്ധം നിഷേധിച്ചു. "ആനന്ദ് ബിജെപി പ്രവർത്തകനല്ല. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ല. ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ല. ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് ആനന്ദ് അംഗത്വം എടുത്തിരുന്നത്." ആനന്ദിൻ്റെ മരണം ദുഃഖകരമാണെങ്കിലും, ഈ വിഷയത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും നേതാക്കൾ ആരോപിച്ചു.
ആനന്ദിൻ്റെ മരണത്തിൽ ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ച കെ. മുരളീധരനെതിരെയും നേതാക്കൾ രംഗത്തെത്തി. "മരിച്ചവരുടെ ശരീരം വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. കെ. മുരളീധരൻ ചാരിത്ര്യപ്രസംഗം നടത്തരുത്. രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കാൻ കെ. മുരളീധരൻ 5 ജന്മം ജനിക്കണം." നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ബിജെപിക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ടെന്നും ഏറ്റവും ഉത്തമമായ സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കിയതെന്നും എസ്. സുരേഷ് കൂട്ടിച്ചേർത്തു.