തിരുവനന്തപുരം: മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതിക്ക് ടാക്‌സി ഡ്രൈവർമാരിൽ നിന്നും പോലീസിൽ നിന്നും നേരിട്ട ദുരനുഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ വ്യക്തമാക്കി. മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നും, മോട്ടോർ വാഹന വകുപ്പ് കർശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.(Strict action will be taken on the Munnar incident, says Minister KB Ganesh Kumar)
യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും. അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശ ചെയ്ത പോലീസുകാർക്കും എതിരെ നടപടിയുണ്ടാകും. അനധികൃതമായും സമയം തെറ്റിച്ചും ഓടുന്ന വാഹനങ്ങൾ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി.
മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതിക്കാണ് മൂന്നാർ സന്ദർശന വേളയിൽ ദുരനുഭവം നേരിട്ടത്. ഒക്ടോബർ 31-ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അവർ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്.
ഓൺലൈനായി ബുക്ക് ചെയ്ത ടാക്‌സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്‌സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയൻ സംഘം ഇവരെ തടഞ്ഞു. സ്ഥലത്തെ ടാക്‌സി വാഹനത്തിൽ മാത്രമേ പോവാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തി.
യുവതി പോലീസിന്റെ സഹായം തേടിയെങ്കിലും സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു ടാക്‌സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും, സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടർന്ന് കേരള യാത്ര അവസാനിപ്പിച്ച് മടങ്ങിയെന്നും ജാൻവി പറഞ്ഞിരുന്നു. ഈ വീഡിയോ വലിയ ചർച്ചയായതിനെ തുടർന്നാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്.