
സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വസ്തു നിഷ്ഠമായി മനസ്സിലാക്കുന്നതിന് ജനപക്ഷ സർക്കാരിന് സ്ഥിതി വിവര കണക്കുകകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (പി എൽ എഫ് എസ്), ആനുവൽ സർവേ ഓഫ് അൺ ഇൻ കോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ് (എ എസ് യു എസ് ഇ) സർവേകളുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് അതിഥി മന്ദിരത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് കൃത്യമായ കണക്കുകൾക്ക് സാധിക്കും. ലോകത്ത് പലയിടത്തും ഭരണകൂടങ്ങൾ സ്ഥിതിവിവരക്കണക്കുകളെ ഭയക്കുന്ന സ്ഥിതി നിലവിലുണ്ട്. അമേരിക്കയിൽ ട്രംപ് ഭരണകൂടം സമീപകാലത്ത് തൊഴിൽ മേഖലയിലെ കണക്കുകൾ പുറത്തുവിട്ടതിനെ തുടർന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് മേധാവിയെ പുറത്താക്കിയ സംഭവം ഉദാഹരണമാണ്. എന്നാൽ കേരള സർക്കാർ ഡാറ്റയുടെ പ്രാധാന്യം കണക്കിലെടുക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ഇരുപതാം നൂറ്റാണ്ടിൽ പെട്രോളിയം ഉത്പന്നങ്ങളുടെ മൂല്യം എങ്ങനെയായിരുന്നുവോ അതുപോലെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഡാറ്റയുടെ മൂല്യം. സംസ്ഥാനത്തെ യുവാക്കൾക്കും തൊഴിലന്വേക്ഷകർക്കും സഹായകമാകുന്ന പുതിയ പദ്ധതികകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന് സഹായകകരമാകുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS), ആനുവൽ സർവേ ഓഫ് അൺ ഇൻ കോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ്(ASUSE) എന്നീ സർവേകളിൽ, 2025-26 മുതൽ സംസ്ഥാനം പങ്കാളികളാകുന്നുണ്ട് രാജ്യത്ത് സുസ്ഥിര വികസന സൂചികയിൽ എല്ലാ വർഷങ്ങളിലും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലെത്തുന്നത് ശരിയായ സ്ഥിതി വിവരകണക്കുകളുടെ അടിസ്ഥാനത്തിലാണ്.
കാർഷിക, തൊഴിൽ മേഖലകൾ, കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ, തദ്ദേശ സ്വയം ഭരണം, ആഭ്യന്തര ഉൽപ്പാദനം തുടങ്ങിയ നിരവധി ഘടകങ്ങളുടെ അവസ്ഥകൾ വിലയിരുത്താനും തുടർനടപടികൾ സ്വീകരിക്കാനും സർവേ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവേ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സന്ദേശം നൽകുന്ന ലഘുലേഖകളുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണാ മാധാവൻ സ്വാഗതമാശംസിച്ചു. സംസ്ഥാന ആസൂത്രണകമ്മീഷൻ ഉപാധ്യക്ഷൻ പ്രൊഫ. വി. കെ രാമചന്ദ്രൻ, കേരള സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ, പി. സി മോഹനൻ, ജനറൽ & സോൺ ഹെഡ് ഓഫ് സതേൺ സ്റ്റേറ്റ്‌സ് (എൻ.എസ്.ഒ), സജി ജോർജ്ജ്, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡയറക്ടർ ഇൻ ചാർജ് രജത് ജി.എസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തെ തൊഴിൽമേഖകൾ, മനുഷ്യവിഭവശേഷി, തൊഴിൽസേന എന്നിവയെ സംബന്ധിച്ച് നിർണ്ണായകമായ സ്ഥിതിവിവരക്കണക്കുകളും, ലേബർഫോഴ്‌സ് പാർട്ടിസിപ്പേഷൻ റേറ്റ് (LFPR), വർക്കർ പോപ്പുലേഷൻ റേഷ്യോ(WPR), തൊഴിലില്ലായ്മ നിരക്ക്(UR) എന്നിങ്ങനെയുള്ള സ്ഥിതിവിവരക്കണക്ക് സൂചകങ്ങളും പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLES) സർവേയിലൂടെ ലഭ്യമാകുന്നു.
അസംഘടിത കാർഷികേതര മേഖലയിലെ ഉത്പാദനം, വ്യാപാരം, മറ്റ് സേവന മേഖല (നിർമ്മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വിവിധ സാമ്പത്തിക പ്രവർത്തന സവിശേഷതകൾ ശേഖരിക്കുന്ന സർവേയാണ് ആന്വൽ സർവേ ഓഫ് അൺഇൻകോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ്സ് (ASUSE). അസംഘടിത സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ, തൊഴിലവസരങ്ങൾ, മൂലധന നിക്ഷേപം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയവയുടെ സ്ഥിതിവിവരക്കണക്കുകൾ ഈ സർവേയിലൂടെ ശേഖരിക്കുന്നു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടപ്പിലാക്കുന്ന ഈ സർവേകളിൽ സംസ്ഥാനം പങ്കെടുക്കുന്നതോടെ നിലവിൽ സംസ്ഥാനതലംവരെ മാത്രം ലഭ്യമായിരുന്ന ഇത്തരം സ്ഥിതിവിവരക്കണക്കുകൾ ജില്ലാതലത്തിൽ ലഭ്യമാക്കുന്നതിന് സാധിക്കും. ജില്ലാതലത്തിൽ പ്രസ്തുത സ്ഥിതിവിവരക്കണക്കുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിലൂടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലകൾക്ക് അനുയോജ്യമായ തരത്തിൽ പദ്ധതികളുടെ ആസൂത്രണത്തിന് സാധിക്കുന്നതുമാണ്.