
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തലസ്ഥാന നഗരിയിൽ കൊടിയേറും. ഇന്ന് മുതൽ എട്ട് ദിവസമാണ് തലസ്ഥാന നഗരം കൗമാര കായിക കുതിപ്പിന് സാക്ഷിയാകുന്നത്. 67-ാമത് കായികമേള ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന രണ്ടാമത്തെ മേളയാണിത്. ശിക്ഷക് സദൻ കേന്ദ്രമാക്കി 16 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി ഒരുക്കങ്ങൾ നടക്കുകയാണ്. കായിക മത്സരങ്ങൾ നാളെ രാവിലെ മുതലായിരിക്കും ആരംഭിക്കുക.(State School Sports Festival begins today)
ഇന്ന് വൈകുന്നേരം 4 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവർ കുട്ടിക്കൊപ്പം ദീപശിഖ കൊളുത്തും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് ബ്രാൻഡ് അംബാസിഡർ. സിനിമാതാരം കീർത്തി സുരേഷ് ഗുഡ്വിൽ അംബാസിഡറുമാകും.
മത്സര വേദികളും സൗകര്യങ്ങളും
12 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഇരുപതിനായിരത്തിലധികം താരങ്ങൾ മേളയുടെ ഭാഗമാവും. ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങളും പങ്കെടുക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും യൂണിവേഴ്സിറ്റി സ്റ്റേഡിയവുമാണ് പ്രധാന വേദികൾ. മഴയും വെള്ളക്കെട്ടും ഉണ്ടായാൽ നേരിടാൻ പ്ലാൻ ബിയും തയ്യാറാക്കിയിട്ടുണ്ട്.
പുത്തരിക്കണ്ടം മൈതാനത്താണ് ഭക്ഷണപ്പുര ഒരുക്കിയിരിക്കുന്നത്. ഒരേസമയം 2500-ൽ അധികം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പതിവുപോലെ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം.
കായികതാരങ്ങളുടെ താമസത്തിനായി 74 ഓളം സ്കൂളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെ യാത്രക്കായി 142 ബസുകളും ക്രമീകരിച്ചിട്ടുണ്ട്. അതേസമയം, മേളയിൽ പങ്കെടുക്കാൻ ആദ്യസംഘം കായികതാരങ്ങൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് നൽകിയത്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മേളയ്ക്കായി എത്തിയിരിക്കുന്നത്.