തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കാനിരിക്കെ വീണ്ടും പ്രായത്തട്ടിപ്പ് പരാതി ഉയർന്നു. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്കൂളിലെ മറുനാടൻ താരത്തിനെതിരെയാണ് പരാതി.(State School Sports Festival, Another complaint of age fraud against UP player from Kozhikode school)
സബ് ജൂനിയർ വിഭാഗത്തിൽ രണ്ട് സ്വർണം (100 മീറ്റർ, 200 മീറ്റർ) നേടിയ താരത്തിന് പ്രായം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മൂക്കന്നൂർ എസ്എച്ച്ഒഎച്ച്എസ് സ്കൂളാണ് പരാതി നൽകിയത്. ഉത്തർപ്രദേശിൽ നിന്നുള്ള ഈ താരം ഈ മാസം ആറിനാണ് സ്കൂളിൽ ചേർന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സബ് ജൂനിയർ വിഭാഗത്തിൽ മത്സരിക്കേണ്ടതിനേക്കാൾ പ്രായക്കൂടുതൽ താരത്തിനുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
ഇതേ സ്കൂളിലെ മറ്റൊരു യുപി താരം പ്രായത്തട്ടിപ്പ് നടത്തിയെന്ന് നേരത്തെ തെളിഞ്ഞിരുന്നു. കായികമേളയിലെ പ്രായത്തട്ടിപ്പിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. പ്രായത്തട്ടിപ്പ് നടത്തുന്നവർ ചെയ്യുന്നത് കായികമേളയ്ക്ക് കളങ്കം വരുത്തുന്ന 'ചതി'യാണ്. തട്ടിപ്പുകാരെ ഇനി ഒരു മേളയിലും മത്സരിപ്പിക്കില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
തട്ടിപ്പിന് കൂട്ടുനിൽക്കുന്ന സ്കൂളുകൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും, കായികമേള എന്ന മഹായജ്ഞത്തിൽ കറ വീഴ്ത്തുകയാണ് ചിലർ ചെയ്യുന്നത് എന്നും മന്ത്രി വിമർശിച്ചു.
വിദ്യാർത്ഥികളുടെ പ്രായപരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്നും, രജിസ്ട്രേഷൻ കുറ്റമറ്റതാക്കുമെന്നും, തട്ടിപ്പ് തടയാൻ പ്രത്യേക ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു.