

കൊച്ചി: ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ എസ്‌ഐആർ (SIR) പ്രക്രിയയ്‌ക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉത്തരവ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ കോടതി, സർക്കാരിന്റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയുടെ തീവ്രമായ പരിഷ്കരണത്തിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഭരണപരമായ തടസ്സത്തിന് കാരണമാകുമെന്ന് സർക്കാർ കോടതിയിൽ വാദിച്ചത്. ഡിസംബർ 4 നാണ് എസ് ഐ ആർ പൂർത്തിയാക്കേണ്ടത്. ഡിസംബർ 9 നും 11 നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോൾ രണ്ട് പ്രധാന ജോലികളിൽ ഒരേ ഉദ്യോഗസ്ഥർ ഉൾപ്പെടുമ്പോൾ നിരവധി പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയാണ് എന്നായിരുന്നു സർക്കാരിന്റെ വാദം.
അതേസമയം, എസ്.ഐ.ആർ പ്രക്രിയയുടെ 55% പൂർത്തിയായതിനാൽ സർക്കാരിന്റെ ഹർജി ദുരുദ്ദേശ്യപരമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. ഭരണപരമായ തടസ്സമുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദങ്ങൾ കേട്ട ഹൈക്കോടതി, സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
The Kerala High Court has passed an order on the State Government's petition challenging the Special Intensive Revision (SIR) process for voter registration, citing staff shortage.