

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും ധൂർത്ത് ആരോപണങ്ങളും നിലനിൽക്കെ അഞ്ചാം ലോക കേരള സഭയ്ക്ക് സംസ്ഥാന സർക്കാർ വേദിയൊരുക്കുന്നു. ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന ലോക കേരള സഭയാണിത്.(State government with the Fifth Loka Kerala Sabha amidst controversies)
ജനുവരി 29-ന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ജനുവരി 30, 31 തീയതികളിൽ നിയമസഭാ മന്ദിരത്തിലാണ് പ്രധാന ചർച്ചകൾ നടക്കുക. ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലാണ് ഇത്തവണ ലോക കേരള സഭ സംഘടിപ്പിച്ചിരിക്കുന്നത്. ഏകദേശം 10 കോടി രൂപയാണ് പരിപാടിയുടെ സംഘാടനത്തിനായി സർക്കാർ പ്രതീക്ഷിക്കുന്ന ചിലവ്.
ശമ്പളവും പെൻഷനും നൽകാൻ പോലും ട്രഷറി നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കോടികൾ ചെലവിട്ട് പരിപാടി നടത്തുന്നത് ധൂർത്താണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുൻപ് ലോക കേരള സഭയുടെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ രാജ്യങ്ങളിൽ നടത്തിയ യാത്രകൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുൻ വർഷങ്ങളിലും പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിച്ചിരുന്നു. ഇത്തവണയും സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.