തിരുവനന്തപുരം : കേരളപ്പിറവി ദിനത്തിൽ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനം' എന്ന പ്രഖ്യാപനം സഭയിൽ വൻ പ്രതിഷേധത്തിന് വഴിതുറന്നു. പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച പ്രതിപക്ഷം, കണക്കുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സഭ ബഹിഷ്കരിച്ചു.(Starvation deaths are still happening in Kerala, says VD Satheesan)
രാവിലെ 9 മണിക്ക് ആരംഭിച്ച പ്രത്യേക സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പ്രഖ്യാപനത്തെ ശക്തമായി എതിർത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സർക്കാർ സഭാ സമ്മേളനത്തെ പ്രഹസനമാക്കിയെന്ന് വിമർശിച്ചു.
"പ്രഖ്യാപനം പൊള്ളയായ ഒന്നാണ്. കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപുള്ള പി.ആർ. വർക്കാണ് സർക്കാർ നടത്തുന്നത്. ഇത് തട്ടിപ്പാണ്," വി.ഡി. സതീശൻ പറഞ്ഞു.
സഭയിൽ ചർച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയത്. എല്ലാ പത്രങ്ങളിലും പ്രഖ്യാപനത്തെക്കുറിച്ച് പരസ്യം നൽകിയിട്ടുണ്ട്. സഭ ചേർന്നത് ചട്ടം ലംഘിച്ചെന്നും ആരോപിച്ച പ്രതിപക്ഷം, സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച ശേഷം സഭ ബഹിഷ്കരിച്ചു.
പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി നൽകിയ മുഖ്യമന്ത്രി, പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് അറിയിച്ചു. "തട്ടിപ്പെന്ന് പറയുന്നത് പ്രതിപക്ഷമാണ്. അത് സ്വന്തം ശീലം കൊണ്ട് പറയുന്നതാണ്. പറഞ്ഞത് എന്തോ അത് നടപ്പാക്കും, അതാണ് ഇടത് സർക്കാരിൻ്റെ ശീലം."
കേരളം ഒരു പുതുയുഗ പിറവിയിലാണിരിക്കുന്നത്. സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിലെ കണക്കുകളെച്ചൊല്ലിയുള്ള തർക്കം വരും ദിവസങ്ങളിലും രാഷ്ട്രീയ വിവാദമായി തുടരും.