തിരുവനന്തപുരം: സർവശിക്ഷാ കേരളയുടെ (SSK) കുടിശ്ശികയായി കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്ഥിരീകരിച്ചു. കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട പണമാണിതെന്നും, തുക ലഭിച്ചത് സന്തോഷകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.(SSK fund received from the Center, says Minister V Sivankutty)
എസ്.എസ്.കെ. ഫണ്ട് ലഭിച്ചതായി മന്ത്രി സ്ഥിരീകരിച്ചു. 17 കോടി രൂപ കൂടി ലഭിക്കാനുണ്ട്. ഇത് ഈ ആഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഈ മാസം 10-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല. "നമുക്ക് കാര്യം നടന്നാൽ മതി," മന്ത്രി പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കുന്നതിലെ കാലതാമസം സംബന്ധിച്ച ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി.
"കേന്ദ്രത്തിന് കത്ത് അയക്കുന്നതിൽ കാലതാമസമില്ല, അതൊരു സ്വാഭാവിക നടപടിക്രമം മാത്രമാണ്. നിയമോപദേശം കിട്ടിയാൽ ഉടൻ അയക്കും," മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്.
കത്ത് വൈകിയതിൽ സിപിഐക്ക് വിഷമമില്ലെന്നും എന്നാൽ ചില പത്രങ്ങൾക്കാണ് വലിയ വിഷമമെന്നും മന്ത്രി പരിഹസിച്ചു. "പ്രശ്‌നം തീർന്നല്ലോ എന്ന് കരുതി ചിലർ ഏങ്ങിയേങ്ങി കരയുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. കത്ത് വൈകിയത് കൊണ്ടാണോ ഫണ്ട് വന്നത് എന്ന ചോദ്യത്തിന് "ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകേണ്ട" എന്നായിരുന്നു മന്ത്രിയുടെ മറുപടി.
സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അവാർഡ് നൽകാത്തതിലെ വിമർശനങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. "ജൂറി തീരുമാനം അംഗീകരിക്കുക എന്നേ എനിക്കും ചെയ്യാനാകൂ. അതിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല," മന്ത്രി വ്യക്തമാക്കി.