

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസന് വിട നൽകാൻ ആയിരങ്ങളാണ് എറണാകുളം ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്. പൊതുദർശനത്തിന് ശേഷം വൈകുന്നേരത്തോടെ ഭൗതികദേഹം കണ്ടനാട്ടെ സ്വവസതിയിലേക്ക് മാറ്റി.
ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ശ്രീനിവാസന്റെ വേർപാട് മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് അനുസ്മരിച്ചു.
"പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ സ്വാധീനിക്കുന്നതിലും വിജയിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. സിനിമാ ലോകത്ത് എല്ലാ അർത്ഥത്തിലും നായകസ്ഥാനത്ത് നിന്ന പ്രതിഭയായിരുന്നു ശ്രീനിവാസൻ." - മുഖ്യമന്ത്രി പിണറായി വിജയൻ
രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് വിട നൽകാൻ എത്തിച്ചേർന്നു.സജി ചെറിയാൻ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
മമ്മൂട്ടി, മോഹൻലാൽ എന്നിവരടക്കം മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിയറ പ്രവർത്തകരും ടൗൺഹാളിലെത്തി പ്രിയ സഹപ്രവർത്തകനെ അവസാനമായി കണ്ടു.
ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാര ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രിയനടനെ അവസാനമായി ഒരുനോക്ക് കാണാൻ നാളെയും വൻ ജനപ്രവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്.