
ശബരിമല: മണ്ഡലകാല മകരവിളക്കു തീർഥാടനത്തിനായുള്ള സ്പോട്ട് ബുക്കിങ് സൗകര്യം ജനുവരി 12 മുതൽ 14 വരെ നിർത്തി വച്ചു(Spot Booking Has Been Stoped at Sabarimala). അതെ സമയം, മകരവിളക്ക് തീർഥാടനകാലത്തെ വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി. ഇന്നു മുതൽ ജനുവരി 11 വരെ പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യു വഴി പ്രവേശനം.
ബുക്ക് ചെയ്യാത്തവർക്ക് സ്പോട്ട് ബുക്കിങ്ങായിരുന്നു ആകെയുള്ള ആശ്രയം. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മകരവിളക്കിന്റെ പ്രധാന ദിവസങ്ങളായ 12 മുതൽ 14 വരെ സ്പോട് ബുക്കിങ് നിർത്തിവയ്ക്കുന്നത്. ഈ ദിവസങ്ങളിൽ വെർച്വൽ ക്യു എണ്ണവും കുറച്ചു. 12ന് 60,000 , 13ന് 50,000 , 14ന് 40,000 എന്ന ക്രമത്തിലാണു കുറവ്. ഈ ദിവസങ്ങളിലെയും ബുക്കിങ് ഇതിനോടകം കഴിഞ്ഞു. ജനുവരി 15ന് 70,000 പേർക്ക് ഉണ്ടായിരുന്ന ബുക്കിങ്ങും തീർന്നു.
മകരവിളക്ക് തീർഥാടനത്തിനായി ഇന്നലെ വൈകിട്ടാണ് നട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്നു. കന്നിമൂല ഗണപതി, നാഗരാജാവ് എന്നീ നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. മേൽശാന്തിയും സംഘവും തിരിച്ചു കയറിയ ശേഷമാണ് തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചത്.
എന്നാൽ, മണ്ഡലകാലത്തെ പൂജകൾ ഇന്ന് പുലർച്ചെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് ആരംഭിച്ചത്. ദിവസവും 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. മകരവിളക്ക് ജനുവരി 14നാണ്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.