എറണാകുളം: ലയണൽ മെസ്സിയുടെ ഫുട്‌ബോൾ മത്സരം ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജിസിഡിഎയുടെ (GCDA) നടപടിക്രമങ്ങളിൽ സുതാര്യതയില്ലെന്ന് ഉമ തോമസ് എംഎൽഎ ആരോപിച്ചു. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് എംഎൽഎ എന്ന നിലയിൽ താനുമായി ഒരു കൂടിയാലോചനയും നടത്തിയില്ലെന്നും അവർ പറഞ്ഞു.(Sports Minister says sponsor was found in accordance with criteria)
ബലക്ഷയം പരിഹരിച്ചോ എന്ന് ചോദിച്ച അവർ, സ്റ്റേഡിയത്തിന് ബലക്ഷയമുള്ളതാണ് എന്നും ചൂണ്ടിക്കാട്ടി. നിലവിലെ നവീകരണത്തിലൂടെ ആ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ആണോ സ്വീകരിച്ചത് എന്നതിൽ വ്യക്തത വേണമെന്നും, താൻ ജിസിഡിഎയുടെ ജനറൽ കൗൺസിൽ മെമ്പറായിട്ടും ഒരു യോഗത്തിലും വിളിച്ചില്ല എന്നും എം എൽ എ കൂട്ടിച്ചേർത്തു.
കരാർ ഒപ്പിട്ടതിലും അവ്യക്തതയുണ്ട് എന്നും,. സ്പോൺസറുടെ പ്രവർത്തന പരിചയം പരിശോധിക്കണമായിരുന്നു എന്നും, തനിക്ക് അപകടം പറ്റിയ സമയത്ത് പോലും സ്റ്റേഡിയത്തിൽ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല എന്നും പറഞ്ഞ അവർ, കേരളം മുഴുവൻ ഒഴുകിയെത്തുന്ന സാഹചര്യത്തിൽ എന്ത് സുരക്ഷയാകും അവിടെ ഉണ്ടാവുകയെന്നും ആശങ്കപ്പെട്ടു.
നടപടി സുതാര്യമെന്ന് മന്ത്രി
അതേസമയം, സ്റ്റേഡിയം നവീകരണത്തിനായി സ്പോൺസറെ കണ്ടെത്തിയത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ ആവർത്തിച്ചു. ജിസിഡിഎ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട് എന്നും, അർജൻ്റീന ടീമും സംസ്ഥാന സർക്കാരും സ്റ്റേഡിയം പരിശോധിച്ചുവെന്നും പറഞ്ഞ അദ്ദേഹം, സ്റ്റേഡിയത്തിൽ ഫയർ ആൻഡ് റെസ്ക്യൂ പോരായ്മകളും സുരക്ഷാ പരിമിതികളും ഉണ്ടായിരുന്നു എന്നത് സത്യമാണ് എന്നും, എന്നാൽ, സ്പോൺസറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയാണ് എന്നും വ്യക്തമാക്കി.