പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കും നാട്ടുകാർക്കും ഒരുപോലെ പ്രയോജനകരമാകുന്ന അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ആശുപത്രി നിലയ്ക്കലിൽ യാഥാർത്ഥ്യത്തിലേക്ക് എത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിലാണ് ഈ ആശുപത്രി നിർമ്മിക്കുന്നത്.( Specialty hospital is coming up, Relief for Sabarimala pilgrims)
6.12 കോടി രൂപയോളമാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നതിനായി ചെലവഴിക്കുന്നത്. ആശുപത്രിയുടെ നിർമ്മാണ ഉദ്ഘാടനം നവംബർ 4-ന് 12 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
10,700 ചതുരശ്ര വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. റിസപ്ഷൻ, പോലീസ് ഹെൽപ്പ് ഡെസ്ക്, 3 ഒ.പി. മുറികൾ, അത്യാഹിത വിഭാഗം എന്നിവയുണ്ട്. നഴ്‌സസ് സ്റ്റേഷൻ, ഇ.സി.ജി. റൂം, ഐ.സി.യു., ഫാർമസി, ലാബ്, സാമ്പിൾ കളക്ഷൻ ഏരിയ, സ്റ്റോർ ഡ്രസ്സിങ് റൂം, പ്ലാസ്റ്റർ റൂം, ഇ-ഹെൽത്ത് റൂം, ഇലക്ട്രിക്കൽ പാനൽ റൂം, ലിഫ്റ്റ് റൂം, ടോയ്‌ലറ്റ് എന്നിവയാണ് ഗ്രിയുണ്ട് ഫ്ലോറിലുള്ള മറ്റു സൗകര്യങ്ങൾ.
ഒന്നാം നിലയിൽ എക്‌സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്‌സ് റൂം, മൈനർ ഓപ്പറേഷൻ തിയേറ്റർ, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിങ് റൂം, സ്റ്റോർ റൂം എന്നിവയുണ്ട്.
നിലയ്ക്കൽ ക്ഷേത്രത്തിന് മുൻവശത്തായുള്ള നടപ്പന്തലിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ റാന്നി എം.എൽ.എ. പ്രമോദ് നാരായൺ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി., നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും.