തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും. തലസ്ഥാനത്തെ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് ഈ പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുന്നത്.(Special election notification for 3 wards to be issued today, Crucial in Thiruvananthapuram Corporation )
ഈ മൂന്ന് തിരഞ്ഞെടുപ്പുകളിലും കേരളക്കര ഏറ്റവും ആകാംഷയോടെ ഉറ്റുനോക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിലെ വിധിക്കാണ്. കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിക്ക് വിഴിഞ്ഞം വാർഡിൽ വിജയിക്കേണ്ടത് അനിവാര്യമാണ്. 101 അംഗ കൗൺസിലിൽ നിലവിൽ ബിജെപിക്ക് 50 സീറ്റുകളാണുള്ളത്. ഭരണം പിടിക്കാൻ കേവല ഭൂരിപക്ഷമായ 51 എന്ന മാന്ത്രിക സംഖ്യയിലേക്കെത്താൻ വിഴിഞ്ഞത്തെ വിജയം ബിജെപിക്ക് നിർണ്ണായകമാകും.
ബിജെപി: 50 സീറ്റുകൾ
എൽഡിഎഫ്: 29 സീറ്റുകൾ
യുഡിഎഫ്: 19 സീറ്റുകൾ
സ്വതന്ത്രർ: 2 പേർ
വിഴിഞ്ഞത്തെ പരാജയം, രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളുള്ള കൗൺസിലിൽ എൽഡിഎഫും യുഡിഎഫും ചേർന്ന് പൊതുസ്വതന്ത്രനെ പിന്തുണച്ച് ഭരണം അട്ടിമറിക്കാനുള്ള സാധ്യതകളിലേക്ക് വഴിതുറന്നേക്കാം. ഈ സാഹചര്യത്തിൽ, ഭരണം സുരക്ഷിതമാക്കാൻ വിഴിഞ്ഞത്തെ വിജയം ബിജെപിക്ക് അനിവാര്യമാണ്.
ഈ പ്രത്യേക തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണ്ണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കും. നേരത്തെ ഈ വാർഡുകളിൽ സ്ഥാനാർത്ഥികളായി മത്സരിച്ചവർ വീണ്ടും തിരഞ്ഞെടുപ്പിനായി പത്രിക സമർപ്പിക്കേണ്ടതില്ല എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.