കോഴിക്കോട്: സസ്പെൻഷനിൽ കഴിയുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സംസ്ഥാന പോലീസ് സേനയിൽ നിന്ന് പിരിച്ചുവിടാൻ നടപടികൾ ആരംഭിച്ചു. നടപടിയുടെ മുന്നോടിയായി ഉമേഷിനോട് പത്തനംതിട്ട എസ്.പി. വിശദീകരണം തേടി.(SP issues notice to suspended Umesh Vallikkunnu)
പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് ഉമേഷിനെ അവസാനമായി സസ്പെൻഡ് ചെയ്തത്. സർവീസിലിരിക്കുമ്പോഴും സസ്പെൻഷനിലായിരിക്കുമ്പോഴും ഉമേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ ഉണ്ടായെന്ന് വിവിധ അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഉമേഷ് വള്ളിക്കുന്ന് ഇതിനോടകം പല തവണ സസ്പെൻഷൻ നടപടി നേരിട്ടിട്ടുണ്ട്. മുപ്പതോളം തവണയാണ് പല തരത്തിലുള്ള അച്ചടക്ക നടപടികൾക്ക് ഇദ്ദേഹം വിധേയനായത്. സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെയും പോലീസ് സംവിധാനത്തെയും നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് ഉമേഷ് വള്ളിക്കുന്ന്.
മൂന്ന് തവണ സസ്പെൻഷൻ നടപടി നേരിട്ട ഉമേഷിനോട്, നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പത്തനംതിട്ട എസ്.പി. നോട്ടീസ് നൽകിയിരിക്കുന്നത്. പിരിച്ചുവിടാനുള്ള നീക്കത്തെ പരിഹസിച്ചുകൊണ്ട് ഉമേഷ് വള്ളിക്കുന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. "പിരിച്ചു വിടുന്നതിലല്ല, തിരിച്ചെടുക്കുകയാണെങ്കിലാണ് എനിക്കും കുടുംബത്തിനും ഇപ്പോൾ ബുദ്ധിമുട്ട്" എന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്.