കൊച്ചി: ഇടുക്കിയിലെ മേഴ്‌സി ഹോമിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ 58 വയസ്സുള്ള അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ആലുവ ചെങ്ങമനാട് പുറയാറിലെ ബിനുവാണ് (39) പോലീസ് പിടിയിലായത്. 22 വർഷമായി മേഴ്‌സി ഹോമിലെ അന്തേവാസിയായിരുന്ന അനിതയെയാണ് മകൻ മൂന്ന് മാസത്തെ ക്രൂരമർദ്ദനത്തിനൊടുവിൽ കൊലപ്പെടുത്തിയത്.(Son arrested for beating mother to death in Kochi)
വെള്ളത്തൂവലിലുള്ള ഒന്നര ഏക്കർ ഭൂമി കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിനു രണ്ട് മാസം മുമ്പ് അനിതയെ മേഴ്‌സി ഹോമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. നവംബർ 30-നാണ് അനിത മരിക്കുന്നത്. വാടക വീട്ടിലെ അലക്കുകല്ലിന് സമീപം കുഴഞ്ഞുവീണ നിലയിൽ അമ്മയെ കണ്ടെത്തിയെന്നും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്നുമുള്ള ബിനുവിന്റെ മൊഴിയാണ് പോലീസിന് സംശയമുണ്ടാക്കിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അനിതയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. തലയിലും ശരീരത്തിലുമേറ്റ പരിക്കുകൾക്ക് പുറമെ ആന്തരികാവയവങ്ങൾക്കും സാരമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന അമ്മ സ്വയം പരിക്കേൽപ്പിക്കാറുണ്ടെന്നും താൻ മർദ്ദിച്ചിട്ടില്ലെന്നുമായിരുന്നു ബിനുവിന്റെ ആദ്യ മൊഴി. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ ബിനുവിന് പിടിച്ചുനിൽക്കാനായില്ല. അനിത കഴിഞ്ഞ മൂന്ന് മാസത്തോളമായി മകന്റെ ക്രൂരമായ മർദനം ഏറ്റുവാങ്ങിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് ഡി.വൈ.എസ്.പി. ടി.ആർ. രാജേഷ്, ഇൻസ്‌പെക്ടർ ആർ. രാജേഷ്, എസ്.ഐ. എസ്.എസ്. ശ്രീലാൽ എന്നിവരാണ് നേതൃത്വം നൽകിയത്.