തിരുവനന്തപുരം : മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഷ്ട ഭക്ഷണം കഴിച്ചതിൻ്റെ പേരില്‍ നിരന്തരം അക്രമങ്ങൾ അഴിച്ച് വിടുന്നു.ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീമാരെ വേട്ടയാടിയതും നാം കണ്ടു. ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കാനുമുള്ള അവകാശം ഭരണഘടന നമുക്ക് ഉറപ്പുനൽകുന്നു. ഗോ രക്ഷയുടെ പേരില്‍ ഇഷ്ട ഭക്ഷണം കഴിച്ചതിൻ്റെ പേരില്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മാനവികതയുടെ ദർശനങ്ങളാണ് കരുണാകര ഗുരുവിനെ പോലുള്ള ആളുകൾ ലോകത്തിന് പറഞ്ഞുതന്നത്. എല്ലാവർക്കും എല്ലാം കിട്ടണമെന്ന ഗുരുവിൻറെ പ്രഖ്യാപനം മഹത്തരമായ ആശയമാണ്.പള്ളികളും മസ്ജിദുകളും ഭരണകൂട ഒത്താശയോടെ ആക്രമിക്കപ്പെടുന്നു. ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെയാണ് ഇത്തരം ഹീനമായ പ്രവർത്തനം നടത്തുന്നത്. ഇത്തരം ഒരു സംഭവവും കേരളത്തിൽ ഉണ്ടാകുന്നില്ല. ഇവിടെ ആണ് കേരളം ഒന്നായി നിൽക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.