തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എം.-സി.പി.ഐ. കക്ഷികൾ തമ്മിൽ മുന്നണിയിൽ ഉടലെടുത്ത പ്രശ്നം പരിഹാരത്തിലേക്ക്. സി.പി.എം. മുന്നോട്ട് വെച്ച സമവായ നിർദ്ദേശങ്ങൾ സി.പി.ഐ.യും അംഗീകരിച്ചിരിക്കുകയാണ്. ഇതോടെ ഇന്ന് വൈകുന്നേരം ചേരുന്ന നിർണ്ണായക മന്ത്രിസഭായോഗത്തിൽ സി.പി.ഐ.യുടെ നാല് മന്ത്രിമാരും പങ്കെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.(Solution to the PM SHRI dispute, CPI gives in to consensus proposals)
പിഎം ശ്രീ കരാർ സംബന്ധിച്ച ധാരണാ പത്രം (MoU) മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് തന്നെ കേന്ദ്രത്തിന് കത്ത് നൽകും.
ഈ കത്തിന്റെ പകർപ്പ് സി.പി.ഐ.ക്ക് കൈമാറാനും സി.പി.എം. തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സി.പി.ഐ.യുടെ ആശങ്കകൾക്ക് പരിഹാരമാവുകയും അവർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.
നേരത്തെ, പിഎം ശ്രീ കരാർ ഒപ്പിട്ടതിനെതിരെ സി.പി.ഐ. നേതൃത്വം പരസ്യമായി രംഗത്ത് വരികയും, കരാറിൽ നിന്ന് പിന്മാറാത്തപക്ഷം മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സൂചന നൽകുകയും ചെയ്തിരുന്നു. സമവായ നീക്കങ്ങൾ വിജയിച്ചതോടെ എൽ.ഡി.എഫിലെ പ്രതിസന്ധി താൽക്കാലികമായി ഒഴിവായിരിക്കുകയാണ്.