തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ചോദ്യങ്ങളുമായി സാമൂഹിക പ്രവർത്തകർ. അതിദരിദ്രരെ നിർണ്ണയിക്കാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും ഇതിന്റെ ആധാരമായ പഠന റിപ്പോർട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് 24 വിദഗ്ധർ ഒപ്പുവെച്ച തുറന്ന കത്ത് ഇവർ സർക്കാരിന് കൈമാറി.(Social activists write an open letter to the government on the declaration of Kerala as an extreme poverty-free country)
അതിദാരിദ്ര്യം മറികടന്നതിന് വസ്തുതാപരമായ പിൻബലം എന്ത് എന്ന ചോദ്യമാണ് സാമൂഹിക പ്രവർത്തകർ പ്രധാനമായും ഉന്നയിക്കുന്നത്. അതിദരിദ്രരെ നിർണ്ണയിക്കാൻ എന്തെല്ലാം മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത് എന്ന് ഇവർ ചോദിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു. പ്രതിദിനം 233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാ പ്രവർത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജനവിഭാഗം അല്ലേ എന്നും, അതിദാരിദ്ര്യ നിർമ്മാർജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, സാമൂഹിക പ്രവർത്തകരുടെ ചോദ്യങ്ങൾക്കിടയിലും നാളെ (നവംബർ 1, കേരളപ്പിറവി ദിനം) ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കും. അതിദാരിദ്ര്യത്തെ തുടച്ചു നീക്കി കേരളം ചരിത്രം രചിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനവും ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.
2021-ൽ ജനസംഖ്യയുടെ 0.7% മാത്രമായിരുന്നു ദരിദ്രരുടെ അളവായി നീതി ആയോഗ് കണ്ടെത്തിയത്. ആ ചെറു ന്യൂനപക്ഷത്തെ കൈപിടിച്ചുയർത്താനാണ് സർക്കാർ നേതൃത്വം നൽകിയതെന്ന് മന്ത്രിമാർ പറഞ്ഞു. നാളെ കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിദാരിദ്ര്യമില്ലാത്ത കേരളത്തിന്റെ പ്രഖ്യാപനം നടത്തും.