

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ (A. Padmakumar) വിദേശ യാത്രകളെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി പത്മകുമാറിൻ്റെ പാസ്‌പോർട്ട് പിടിച്ചെടുത്തിട്ടുണ്ട്. ഈ യാത്രകളുടെ ലക്ഷ്യം, കൂടിക്കാഴ്ചകൾ എന്നിവയാണ് അന്വേഷണ പരിധിയിലുള്ളത്.
പത്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും 2016 മുതലുള്ള ആദായനികുതി വിവരങ്ങളടക്കമുള്ള രേഖകളും എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. പോറ്റിയും പത്മകുമാറും തമ്മിലുള്ള ഇടപാടുകളുടെ രേഖകൾ വേണ്ടിയായിരുന്നു പരിശോധന. താൻ പ്രസിഡൻ്റ് ആകുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനം ഉണ്ടായിരുന്നതായി പത്മകുമാർ മൊഴി നൽകി. പോറ്റിയെ സംരക്ഷിക്കുന്ന ഉന്നതർ ഇനിയുമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ മൊഴി. കൂടാതെ, താൻ എടുത്ത എല്ലാ തീരുമാനങ്ങളും ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, രേഖകളിൽ 'ചെമ്പ്' എന്ന് പത്മകുമാർ തിരുത്തിയത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് അന്നത്തെ ബോർഡ് അംഗങ്ങൾ മൊഴി നൽകിയത്.
The Special Investigation Team (SIT) probing the Sabarimala gold heist has launched an investigation into the foreign trips made by arrested former Devaswom President A. Padmakumar, seizing his passport to examine the purpose and meetings during these trips.