ഇടുക്കി: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ബിജു മരിച്ചതിൻ്റെ ഞെട്ടലിലാണ് അദ്ദേഹത്തിൻ്റെ സഹോദരി അഞ്ജു. ദേശീയപാതയുടെ നിർമ്മാണം നടക്കുന്നതിനാൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടായിരുന്നെന്നും ആളുകളെ സ്ഥലത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നുവെന്നും അഞ്ജു പറഞ്ഞു.(Sister of Biju, who died in the Adimali landslide describes about the incident )
രാത്രി ബിജുവും ഭാര്യയും ക്യാമ്പിൽ നിന്ന് ഭക്ഷണം കഴിക്കാൻ വേണ്ടി വീട്ടിലെത്തിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്. "ഇവിടെ പ്രതീക്ഷിക്കാതെ മഴ പെയ്യും, പെട്ടെന്ന് ഇങ്ങ് പോരെന്നും പറഞ്ഞ് ഞങ്ങൾ അവരെ വിളിച്ചതാണ്. എന്നാൽ, കുറച്ച് കഴിഞ്ഞതും വലിയൊരു പൊട്ടൽ കേട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. വെട്ടവും വെളിച്ചവും ഒന്നും ഉണ്ടായിരുന്നില്ല," അഞ്ജു പറഞ്ഞു.
മണ്ണിടിഞ്ഞ് തകർന്ന വീടിൻ്റെ കോൺക്രീറ്റ് സ്ലാബുകൾക്ക് ഇടയിൽ ബിജുവും ഭാര്യ സന്ധ്യയും കുടുങ്ങിപ്പോവുകയായിരുന്നു. വലിയ വിള്ളൽ അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു. ആ സമയത്താണ് എല്ലാവരോടും മാറി താമസിക്കാൻ പറഞ്ഞിരുന്നത്.
"ഭക്ഷണം കഴിക്കാൻ അവർ പോയശേഷം രണ്ടുതവണ ഫോൺ വിളിച്ച് വേഗം വരാൻ പറഞ്ഞതാണ്. ശബ്ദം കേട്ട് ഞങ്ങൾ എത്തി നോക്കുമ്പോൾ വീടെല്ലാം ഇടിഞ്ഞുപോയതാണ് കാണുന്നത്. ചേച്ചിയുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു," അഞ്ജു വികാരഭരിതയായി.
താൻ അലറിവിളിച്ചെങ്കിലും അടുത്ത് ആരുമുണ്ടായിരുന്നില്ല. ശബ്ദം കേട്ട് അപ്പുറത്തുണ്ടായിരുന്ന ദേശീയപാത അതോറിറ്റിയുടെ നിർമ്മാണ തൊഴിലാളികളാണ് ഓടിരക്ഷപ്പെടാൻ പറഞ്ഞത്. "എന്നാൽ, സന്ധ്യ ചേച്ചി അവിടെ നിന്ന് കരയുമ്പോൾ ഓടിരക്ഷപ്പെടാൻ തോന്നിയില്ല. 100-ലും 112-ലും വിളിച്ചു പറയുകയായിരുന്നു," അഞ്ജു പറഞ്ഞു. തുടർന്നാണ് പോലീസും ഫയർഫോഴ്സുമൊക്കെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.