

കൊൽക്കത്ത: വോട്ടർ പട്ടിക പരിഷ്‌കരണ ജോലിയുടെ അമിതഭാരം കാരണം രാജ്യത്തെ ബി.എൽ.ഒ.മാർ കടുത്ത സമ്മർദ്ദത്തിലെന്ന് റിപ്പോർട്ടുകൾ. കേരളത്തിലും രാജസ്ഥാനിലും ബി.എൽ.ഒ.മാർ ആത്മഹത്യ ചെയ്തതിന് പിന്നാലെ കൊൽക്കത്തയിൽ അധ്യാപകൻ ജോലി സമ്മർദ്ദം താങ്ങാനാവാതെ തളർന്നു വീണു.(SIR work pressure, BLO in Kolkata collapses)
കൊൽക്കത്തയിലെ ബേലഗാട്ടയിലെ സ്കൂൾ അധ്യാപകനായ അനിമേഷ് നന്ദ് ആണ് ഞായറാഴ്ച തളർന്നു വീണത്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ നന്ദിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമർശനവുമായി ബി.എൽ.ഒ. യൂണിറ്റി മഞ്ച് രംഗത്തെത്തി. കൂടുതൽ ആളുകളെ അടിയന്തരമായി ജോലിക്ക് ഏർപ്പാടാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
"ബി.എൽ.ഒ.മാരെ എസ്.ഐ.ആറിനുവേണ്ടി ബലിയാടാക്കുന്നു" എന്ന് തൃണമൂൽ കോൺഗ്രസ് എം.പി. സൗഗത റോയ് രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സമാനമായ കാരണം ചൂണ്ടിക്കാട്ടി രാജസ്ഥാനിലും അധ്യാപകൻ ജീവനൊടുക്കിയത്. ജയ്‌പൂരിലെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ് ജാംഗിദ് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. എസ്.ഐ.ആർ. ജോലികൾ കാരണം താൻ കടുത്ത സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നതായും സസ്പെൻഷൻ ഭീഷണിയുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
പയ്യന്നൂരിൽ ബി.എൽ.ഒ. അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് (നവംബർ 17, തിങ്കൾ) സംസ്ഥാന വ്യാപകമായി ബി.എൽ.ഒ.മാർ ജോലി ബഹിഷ്‌കരിക്കും. രാവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും എല്ലാ ജില്ലാ വരണാധികാരികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചുകൾ നടത്തും.