തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ച വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടും എസ് ഐ ആർ ഉടൻ നടപ്പാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർബന്ധം സംശയമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.(SIR is a challenge to democracy, says Chief Minister Pinarayi Vijayan)
നിലവിലുള്ള വോട്ടർ പട്ടികയ്ക്ക് പകരം 2002-2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്രപരിഷ്കരണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്. 1950-ലെ ജനപ്രാതിനിധ്യ നിയമവും 1960-ലെ വോട്ടർ രജിസ്‌ട്രേഷൻ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കേണ്ടത്.
2024-ലെ വോട്ടർ ദിന സന്ദേശം രാജ്യത്ത് പ്രചരിപ്പിച്ചവർ തന്നെയാണ് ബീഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റെ പൂർണ്ണമായ ലംഘനമാണ് ബീഹാറിൽ നടന്നതും രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നതുമായ എസ് ഐ ആർ പ്രക്രിയ. ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ (NRC) വളഞ്ഞ വഴിയിലുള്ള നടപ്പാക്കലാണ് പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതൽ ശക്തമാകുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വോട്ടർപട്ടിക പുതുക്കാനുള്ള നീക്കമാണ് കേന്ദ്ര ഭരണാധികാരികൾ നടത്തുന്നതെന്ന വിമർശനം നിഷേധിക്കപ്പെട്ടിട്ടില്ല.
ബീഹാർ എസ് ഐ ആറിൻ്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ ഈ തീവ്ര പുനഃപരിശോധന തിടുക്കത്തിൽ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണ് എന്ന് വ്യക്തമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടായെന്നും പറഞ്ഞ അദ്ദേഹം, എസ് ഐ ആറിനെതിരെ നിയമസഭയിൽ യോജിച്ച് പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളമെന്നും, രണ്ടാംഘട്ട എസ് ഐ ആർ പ്രക്രിയക്കെതിരെ ജനാധിപത്യം സംരക്ഷിക്കാൻ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണമെന്നും ആഹ്വാനം ചെയ്തു.