തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പുതുതായി 5,030 ബൂത്തുകൾ രൂപീകരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ അതിരുകളോ പരിഗണിക്കാതെയാണ് ബൂത്തുകൾ തിരിച്ചിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.(SIR in Kerala, Widespread complaints over division of new booths)
പലയിടങ്ങളിലും കൃത്യമായ അതിർത്തികൾ നിശ്ചയിക്കാതെയാണ് പുതിയ ബൂത്തുകൾ നിലവിൽ വന്നിരിക്കുന്നത്. ചിലയിടങ്ങളിൽ ഒരേ വീട്ടിലെ വോട്ടർമാർ തന്നെ രണ്ട് വ്യത്യസ്ത ബൂത്തുകളിലായി പോകുന്ന അവസ്ഥയുണ്ട്. ഇത് വോട്ടർമാരെയും പാർട്ടി പ്രവർത്തകരെയും ഒരുപോലെ കുഴപ്പിക്കുന്നു.
പുതിയ ബൂത്തുകളിൽ ഹിയറിംഗ് നോട്ടീസ് എത്തിക്കുന്നതിനും മറ്റ് നടപടികൾക്കുമായി ഉടൻ തന്നെ ബി.എൽ.ഒമാരെ (BLO) നിയോഗിക്കേണ്ടതുണ്ട്. ഇത് വൈകുന്നത് വോട്ടർ പട്ടിക പുതുക്കലിനെ ബാധിച്ചേക്കാം. കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പുതിയ അപേക്ഷകർ 28,529 പേരാണ്. പ്രവാസി വോട്ടർമാരുടെ 6,242 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. കരട് പട്ടിക വന്നപ്പോൾ ആകെ 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായി. പേര് ചേർത്തതിനെതിരെ ഇതുവരെ 37 പരാതികൾ ലഭിച്ചിട്ടുണ്ട്.