

തിരുവനന്തപുരം: കേരളത്തിൽ വോട്ടർപട്ടിക ശുദ്ധീകരണ നടപടികളുടെ ഭാഗമായി രേഖകൾ ഹാജരാക്കേണ്ടവരുടെ എണ്ണത്തിൽ വൻ വർധനവ്. ഏകദേശം 37 ലക്ഷത്തോളം പേർ രേഖകൾ സമർപ്പിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. നേരത്തെ 19.32 ലക്ഷം പേർക്ക് നോട്ടീസ് അയക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നതെങ്കിലും, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നിലവിൽ 37 ലക്ഷം പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.(SIR in Kerala, 37 lakh people have to produce documents)
നോട്ടീസ് അയച്ചവരുടെ എണ്ണം ഇരട്ടിയായതോടെ ലക്ഷക്കണക്കിനാളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. രേഖകൾ കൃത്യമാക്കാനുള്ള ഹിയറിങ് നടപടികൾ ഫെബ്രുവരി 14-നകം പൂർത്തിയാക്കണം. ഫെബ്രുവരി 21-നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.
വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് പരാതി അറിയിക്കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. കരട് പട്ടികയിൽ നിന്ന് പുറത്തായവരുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. മതിയായ രേഖകൾ ഹാജരാക്കാൻ വോട്ടർമാർക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2025 ഡിസംബർ 23-നാണ് സംസ്ഥാനത്ത് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.