
കോഴഞ്ചേരി: പൊലീസ് ഇന്‍സ്‌പെക്ടറുടെ മാനസിക പീഡനത്തേ തുടര്‍ന്ന് ഡ്യൂട്ടി ഉപേക്ഷിച്ചു മടങ്ങിയ എസ്.ഐയെ സഹപ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു. തർക്കത്തിൽ ഇടപെട്ട ജില്ലാ പൊലീസ് മേധാവി ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തി.
ആറന്മുള പൊലീസ് സ്‌റ്റേഷനില്‍ ബുധനാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. എസ്.എച്ച്.ഒ പ്രവീൺ, എസ്ഐ അലോഷ്യസിനെ സ്റ്റേഷനിൽ മറ്റുള്ളവരുടെ മുന്നില്‍ അധിക്ഷേപിച്ച് സംസാരിച്ചതായാണ് പരാതി ഉയർന്നത്. മാനസികമായി ബുദ്ധിമുട്ടിലായ എസ്.ഐ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോവുകയും പിന്നാലെ എത്തിയ സഹപ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയുമായിരുന്നു. വിവരം അറിഞ്ഞ എസ്.പി വി.ജി. വിനോദ് കുമാര്‍ രണ്ടു പേരെയും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി. അലോഷ്യസിന് സ്‌റ്റേഷന്‍ മാറ്റി നല്‍കാമെന്ന് എസ്.പി അറിയിച്ചതായി പറയുന്നു.