കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ നഗ്നമായ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള ഒരു വീട്ടിലേക്കുള്ള വഴിയിൽ ഇന്ന് രാവിലെയാണ് സംഭവം. കൊലപാതകമാണോ എന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.(Shocking news in Kochi, Woman's body found wrapped in sack)
ഇന്ന് രാവിലെ പ്രദേശത്ത് ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിനടുത്ത് വീട്ടുടമസ്ഥനായ ജോർജ്ജ് ഇരിക്കുന്നതാണ് കണ്ടതെന്ന് ശുചീകരണത്തൊഴിലാളികൾ പോലീസിന് മൊഴി നൽകി.
സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനായ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ജോർജ്ജ് പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, സമീപവാസികൾ നൽകിയ മൊഴി ഇദ്ദേഹത്തിന് സംശയത്തിന്റെ നിഴലിലാക്കുന്നു.
ജോർജ്ജ് തലേദിവസം ചാക്ക് അന്വേഷിച്ച് നടന്നിരുന്നുവെന്ന് സമീപവാസികൾ പോലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തിൽ കൊലപാതകമാണോ എന്നാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. സൗത്ത് എ.സി.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. മരിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ജോർജ് ഹോം നഴ്‌സായി ജോലി ചെയ്‌തിരുന്നു.