വയനാട്: കോൺഗ്രസ് പാർട്ടിയുമായി ഭിന്നതയിലാണെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പാർട്ടിക്കൊപ്പം പൂർണ്ണമായി സഹകരിക്കുമെന്ന് ശശി തരൂർ എം.പി വ്യക്തമാക്കി. സുൽത്താൻബത്തേരിയിൽ നടന്ന കോൺഗ്രസ് സമ്മിറ്റിൽ രണ്ടുദിവസവും മുഴുവൻ സമയവും പങ്കെടുത്ത അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകനായി മുൻനിരയിലുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു.(Shashi Tharoor says no change in stance, will be a star campaigner in assembly elections)
താൻ പാർട്ടിലൈനിലേക്ക് തിരിച്ചുവന്നതിൽ സന്തോഷമുണ്ടെന്ന കെ.സി. വേണുഗോപാലിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ ലൈൻ എപ്പോഴാണ് മാറിയതെന്ന മറുചോദ്യമാണ് തരൂർ ഉന്നയിച്ചത്. "പാർട്ടി എപ്പോഴും തനിക്കൊപ്പമുണ്ടെന്നാണ് വിശ്വാസം. ചില വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും അടിസ്ഥാന നയങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. പാർലമെന്റിലെ പ്രസംഗങ്ങളും ചോദ്യങ്ങളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. മാധ്യമങ്ങൾ നൽകുന്ന തലക്കെട്ടുകൾ നോക്കി ചിലർ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ വായിച്ചു മനസ്സിലാക്കുമ്പോൾ ആർക്കും പരാതിയുണ്ടാകില്ല," തരൂർ പറഞ്ഞു.
എൽ.കെ. അദ്വാനിയുടെ 98-ാം പിറന്നാൾ ചടങ്ങിനെക്കുറിച്ചുള്ള വിവാദത്തിൽ അത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായാണ് എന്നും രാഷ്ട്രീയമായ നീക്കമല്ല എന്നും അദ്ദേഹം പറഞ്ഞു. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. നിലവിലെ കേരള മോഡൽ എന്നത് കടത്തിന്റെ മോഡലായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം സംസ്ഥാന സർക്കാരിനെ വിമർശിച്ചു.
സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാൻ കഴിവുള്ള ഒട്ടേറെ പേർ കോൺഗ്രസിലുണ്ടെന്നും അന്തിമ തീരുമാനം എം.എൽ.എമാരുടെ അഭിപ്രായം കൂടി പരിഗണിച്ച് ഹൈക്കമാൻഡ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻപത്തെക്കാൾ ശക്തമായി പ്രചാരണ രംഗത്ത് സജീവമാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. തരൂരുമായി കേരളത്തിലെ കോൺഗ്രസിന് നിലവിൽ യാതൊരു പ്രശ്നവുമില്ലെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. തരൂരിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ കരുത്താകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.