

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂർ. സിനിമകൾക്ക് അനുമതി ലഭിക്കുന്നതിനായി താൻ കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നതായി അദ്ദേഹം അറിയിച്ചു.(Shashi Tharoor on the incident of 19 films being denied screening permission at IFFK)
അനുമതി നിഷേധിക്കപ്പെട്ട സിനിമകളിൽ, വിഖ്യാത റഷ്യൻ ക്ലാസിക് ചിത്രമായ 'ബാറ്റിൽഷിപ്പ് പോട്ടംകിൻ' (Battleship Potemkin) ഉൾപ്പെടുത്തിയത് പരിഹാസ്യമാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. "ബാറ്റിൽഷിപ്പ് പോട്ടംകിൻ പോലൊരു ക്ലാസിക് ചിത്രത്തിന് അനുമതി നിഷേധിക്കുന്നത് പരിഹാസ്യമാണ്. ബ്യൂറോക്രാറ്റിക് ജാഗ്രതയാണ് പ്രദർശനാനുമതി നിഷേധിക്കാൻ കാരണമെന്നാണ് മനസ്സിലാക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.
അനുമതി നിഷേധിച്ച ശേഷിക്കുന്ന ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണുള്ളത്. തടഞ്ഞുവെച്ച ചിത്രങ്ങൾക്ക് അടിയന്തരമായി അനുമതി നൽകണമെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് അഭ്യർത്ഥിക്കുന്നതായും ശശി തരൂർ കൂട്ടിച്ചേർത്തു.