തിരുവനന്തപുരം : നെഹ്റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെക്കുറിച്ച് പ്രൊജക്റ്റ് സിന്‍ഡിക്കേറ്റില്‍ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമര്‍ശനം .
കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാകാമെന്ന ആശയം അത് ഉറപ്പിച്ചു. ഈ ആശയം എല്ലാ പാർട്ടിയിലും എല്ലാ മേഖലയിലും എല്ലാ തലത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യാപിച്ചിരിക്കുന്നുകുടുംബവാഴ്ച രാഷ്ട്രീയത്തെ ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ്.
ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴ ചേര്‍ന്നിരിക്കുന്നതാണ്. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടെന്ന് ലേഖനത്തില്‍ വിമർശിക്കുന്നു.
ഒഡീഷയിലെ ബിജെഡി, ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി, മഹാരാഷ്ട്രയിലെ ശിവസേന എന്നിവയ്ക്ക് പുറമെ, തമിഴ്നാട്ടിലെ ഡിഎംകെ, പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് തുടങ്ങിയ ഇന്ത്യ സഖ്യത്തിലെ ഭരണത്തിലുള്ള പ്രാദേശിക പാർട്ടികളുടെ പേരും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗ്യത കുടുംബപ്പേര് മാത്രമാകുമ്പോള്‍ അത് പ്രശ്‌നമാകുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വാഗ്ദാനമായ 'ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ ഭരണം' പൂര്‍ണ്ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്ന് തരൂര്‍ വിമര്‍ശിച്ചു.
എന്നാല്‍ ഇതുവരെ തരൂരിന്റെ ലേഖനത്തോട് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ഇടയ്ക്ക് തരൂർ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പാർട്ടി ഇതുവരെ അദ്ദേഹത്തിനെതിരെ നടപടികളൊന്നും എടുത്തിട്ടില്ല.