കോഴിക്കോട്: പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ പ്രസംഗക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ വിശദീകരണവുമായി ഷാഫി പറമ്പിൽ എം.പി (Shafi Parambil – V D Satheesan Puthuyuga Yatra). യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും അവിടെ വിഭാഗീയതയ്ക്കോ വർഗീയതയ്ക്കോ സ്ഥാനമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശൻ സംസാരിക്കുന്നതിന് മുൻപായിരുന്നു ഷാഫി പറമ്പിൽ പ്രസംഗിക്കേണ്ടിയിരുന്നത്. എന്നാൽ അധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ നേരിട്ട് ക്ഷണിച്ചു. സതീശൻ പ്രസംഗം തുടങ്ങിയ ശേഷം ഷാഫിയെ ക്ഷണിക്കാൻ മൈക്കിനടുത്തേക്ക് എത്തിയ പ്രമോദിനെ ഷാഫി തടഞ്ഞു. “വിളിച്ചു കഴിഞ്ഞിട്ടാണോ എന്നെ വിളിക്കുന്നത്?” എന്ന് ചോദിച്ച് ഷാഫി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
സതീശന്റെ പ്രസംഗത്തിന് ശേഷം സംസാരിക്കാൻ എത്തിയ ഷാഫി, “നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ” എന്ന് മാത്രം പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു.
വേദിയിൽ യാതൊരു വിധത്തിലുള്ള പരിഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ വ്യക്തമാക്കി. സ്വീകരണ സമ്മേളനം വൈകിയതിനാൽ സമയം ലാഭിക്കാനായി ഇനി തന്നെ പ്രസംഗിക്കാൻ വിളിക്കേണ്ടെന്ന് ഷാഫി നേരത്തെ സൂചിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.



