തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ സസ്‌പെൻഷനിൽ പ്രതികരിച്ച് കെ പി സി സി വർക്കിങ് പ്രസിഡൻ്റ് കൂടിയായ ഷാഫി പറമ്പിൽ എം പി. പാർട്ടി എടുത്തത് ശക്തമായ തീരുമാനം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് എല്ലാ നേതാക്കൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Shafi Parambil about Rahul Mamkootathil)
കെ പി സി സി പ്രസിഡൻ്റ് വിഷയത്തിൽ എല്ലാം പറഞ്ഞു കഴിഞ്ഞുവെന്നും അതിന് മുകളിലായി ഒന്നും പറയേണ്ട ആവശ്യമില്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഐക്യവും ശക്തിയും ഉറപ്പാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ കോൺഗ്രസ് പാർട്ടി ഒരേ സ്വരത്തിലാണ് തീരുമാനം എടുത്തതെന്ന് ആണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത്. ഇക്കാര്യം പാർട്ടി വളരെ ഗൗരവകരമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നുവെന്നും, അത് മാതൃകാപരമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും, കൂടിയാലോചനകൾക്ക് പിന്നാലെയാണ് രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
രാഹുലിന് കോൺഗ്രസ് നിയമസഭാ കക്ഷി സ്ഥാനവും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരാതികൾ ലഭിച്ചിട്ടില്ലെന്നും, കേസ് എടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, രാജി എന്ന ആവശ്യത്തിൽ യുക്തിയില്ല എന്നും പ്രതികരിച്ചു. അത്തരം രാജി ആവശ്യപ്പെടാൻ മറ്റുള്ളവർക്ക് ധാർമ്മികമായി അവകാശമില്ല എന്നും, അങ്ങനെയൊരു കീഴ്‌വഴക്കം ഇല്ലെന്നും, സ്ത്രീകളുടെ ആത്മാഭിമാനം കണക്കിലെടുത്തുള്ള തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചു. രാഹുലിനെ 6 മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.