

കോഴിക്കോട് : വടകര ഡിവൈഎസ്പി ഉമേഷിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ ഉടൻ കേസെടുത്തേക്കും. ഡിവൈഎസ്പിക്ക് എതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി പാലക്കാട് എസ്പി സംസ്ഥാന പോലീസ് മേധാവിക്ക്റിപ്പോർട്ട് കൈമാറി. ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതര ആരോപണം ഉയർന്നത്. ഈ ആരോപണത്തെ സാധൂകരിക്കുന്ന യുവതിയുടെ മൊഴി ലഭിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യത വർധിച്ചത്.(Sexual harassment allegations, Report against Vadakara DYSP handed over to DGP)
അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത ശേഷം ഡിവൈഎസ്പി ഉമേഷ് തന്നെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചുവെന്ന് യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയിട്ടുണ്ട്. പെൺവാണിഭക്കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ നിയമനടപടികളിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് ഉമേഷ് ബലാൽസംഗം ചെയ്തതെന്ന് യുവതി മൊഴിയിൽ പറയുന്നു. സംഭവം നടന്നിട്ട് പത്ത് വർഷത്തിലധികം കഴിഞ്ഞെങ്കിലും യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിക്ക് എതിരെ ബലാൽസംഗ കുറ്റം ചുമത്തി കേസെടുക്കാനാണ് സാധ്യത.
തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്. നവംബർ 15-ന് ചെർപ്പുളശ്ശേരിയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് സിഐ ബിനു തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്പി ഉമേഷ് ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ വിഷയം പറഞ്ഞ് ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്ന് ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
ഈ സാഹചര്യത്തിൽ, ഡിവൈഎസ്പി ഉമേഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുന്നതായി പോലീസ് വിലയിരുത്തുന്നു. യുവതിയുടെ മൊഴിയും പോലീസ് മേധാവിക്കുള്ള റിപ്പോർട്ടും ലഭിച്ച സാഹചര്യത്തിൽ ഡിവൈഎസ്പി ഉമേഷിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.