കോട്ടയം : ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആത്മഹത്യ ചെയ്ത യുവാവ് അനന്തു അജിയുടെ വീഡിയോ പുറത്ത്. മരണമൊഴി എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിതീഷ് മുരളീധരനാണ് തന്നെ പീഡിപ്പിച്ചതെന്നും ഇതാണ് തന്റെ മാനസിക പ്രശ്നങ്ങൾക്ക് കാരണമെന്നും അനന്തു പറയുന്നു.
വളരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് വീഡിയോയിലുള്ളത്. മൂന്നു വയസ്സ് മുതൽ വീടിനടുത്തുള്ള ഒരാൾ ലൈംഗികമായി ചൂഷണം ചെയ്തു.ലൈംഗികമായി ചൂഷണം ചെയ്ത ആൾ പീഡിപ്പിച്ചയാൾ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു. അന്ന് അറിയില്ലായിരുന്നു ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന്. അമ്മയോടും പെങ്ങളോടും ഉള്ള സ്നേഹം കൊണ്ടാണ് ഇത്രയും നാൾ ജീവിച്ചിരുന്നത്. പക്ഷേ അവർക്ക് നല്ല മകനോ സഹോദരനോ ആകാൻ എനിക്ക് പറ്റിയില്ല.
പല സ്ഥലത്തുനിന്ന് ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ആർഎസ്എസുകാരോട് ഇടപെടരുത്. ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. ആർഎസ്എസ് ക്യാമ്പുകളിൽ ശാരീരികവും മാനസികവും ലൈംഗികവുമായി ചൂഷണം ചെയ്യുകയാണ്. അതിനുള്ള തെളിവുകൾ ഇപ്പോൾ ഹാജരാക്കാനില്ല. ലൈംഗികമായി ചൂഷണം ചെയ്തത് നിതീഷ് മുരളീധരൻ എന്നയാളാണ്. നിതീഷ് മുരളീധരൻ തുടർച്ചയായി ചൂഷണം ചെയ്തുവെന്നും വീഡിയോയിൽ പറയുന്നു.
ആർ.എസ്.എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷമാണ് കോട്ടയം കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശിയായ 24കാരൻ തിരുവനന്തപുരത്തെ ലോഡ്ജിൽ വ്യാഴാഴ്ച വൈകീട്ട് തൂങ്ങിമരിച്ചത്. ഐ.ടി പ്രഫഷനലാണ് മരിച്ച യുവാവ്. ഇയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ആർ.എസ്.എസിനും ചില നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണമുള്ളത്.