തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. യുവതിയുടെ മൊഴികൾ ശരിയല്ല എന്ന് തെളിയിക്കുന്നതാണ് ഡിജിറ്റൽ തെളിവുകളെന്നാണ് അഭിഭാഷകൻ ശേഖർ ജി. തമ്പിയുടെ അവകാശവാദം.ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെ അഭിഭാഷകന്റെ ഓഫീസിൽ നേരിട്ടെത്തി വക്കാലത്ത് ഒപ്പിട്ടിരുന്നു.
ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെൻഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉൾപ്പെടുന്നു എന്നാണ് വിവരം.
അതേ സമയം, പീഡന പരാതിയിൽ രാഹുലിനെതിരേ പ്രത്യേകാന്വേഷണ സംഘം അന്വേഷണം തുടരുകയാണ്. പെൺകുട്ടിയുടെ ഫോൺ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്കായി ഏറ്റെടുത്തിട്ടുണ്ട്. ഇതിനൊപ്പം തെളിവുശേഖരിക്കൽ നടപടികളുമായി അന്വേഷണ സംഘം മുമ്പോട്ടു പോകുന്നുണ്ട്. ഇതുവരെ രാഹുലിനെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിനായിട്ടില്ല. രാഹുൽ ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്. ഇതിനിടെയാണ്, തലസ്ഥാനത്ത് അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ട് മടങ്ങിയത്.