ഇടുക്കി : കട്ടപ്പനയിൽ ഉരുൾപൊട്ടലുണ്ടായി. ശനിയാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് സംഭവം. ഇതേത്തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിലിൽ റോഡുകളും കൃഷിയിടങ്ങളുമടക്കം ഒലിച്ചുപോയി. ഇത് 2019ൽ ഉരുൾപൊട്ടലുണ്ടായ പ്രദേശമാണ്. (Severe landslide in Idukki)
വീടുകൾക്ക് മുന്നിലേക്ക് ചെളിയും കല്ലും മണ്ണും ഒലിച്ചെത്തി. സംഭവത്തിൽ ആളപായമില്ല. ജില്ലയിൽ ശക്തമായ മഴയാണ് അനുഭവെപ്പടുന്നത്. നെടുങ്കണ്ടം കൂട്ടാറിലും ഉരുൾപ്പൊട്ടിയതായി സംശയിക്കുന്നുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ജലനിരപ്പ് റൂൾ കർവ് പിന്നിട്ടാൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപൊകുന്ന ജലത്തിൻ്റെ അളവ് കൂട്ടി. പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ്.
ശനിയാഴ്ച രാവിലെ 8 മണിക്കുള്ള കണക്കുകൾ അനുസരിച്ച് ജലനിരപ്പ് 138.25 അടിയായി. പെരിയാറിന്റെ ഇരുവശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്.
രാത്രിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഇടുക്കിയിൽ പലയിടത്തും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വണ്ടിപ്പെരിയാറിൽ വെള്ളം കയറി. എല്ലാവരെയും സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തിയിരുന്നു. തമിഴ്‌നാട് സർക്കാർ മുന്നറിയിപ്പ് നൽകിയത് നാലു മണിയോടെയാണ്. കല്ലാർ അണക്കെട്ടും തുറന്നു.